പന്തളം: വൃത്തിഹീനമായ സാഹചര്യത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ കെട്ടിടങ്ങളിൽ വ്യാപക പരിശോധന. നഗരസഭയിലെയും കുടുംബാരോഗ്യകേന്ദ്രത്തിലെയും ഉദ്യോഗസ്ഥർ ചേർന്നു നടത്തിയ പരിശോധനയിൽ നാല് കെട്ടിട ഉടമകൾക്കെതിരേ കേസെടുത്തു.
പന്തളം കടയ്ക്കാട് ഷാഹിന മൻസിലിൽ മുഹമ്മദ് ഷാഫി, പന്തളം, കുരമ്പാല, അൻവർ മൻസിൽ അൻവർ ഹുസൈൻ, തോന്നല്ലൂർ പാട്ടുകാരൻ തുണ്ടിൽ സാബു, തോന്നല്ലൂർ മഠത്തിൽ നിയാസ് എന്നിവർക്കെതിരേയാണ് നടപടി.
വൃത്തിഹീനമായ കടകളും അടപ്പിച്ചിട്ടുണ്ട്. വൃത്തിഹീനമായതും മാലിന്യം നിക്ഷേപിച്ചതുമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഇതര സംസ്ഥാന തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്നതിനാണ് ഒരുലക്ഷം രൂപവരെ പിഴ ലഭിക്കാവുന്ന കുറ്റം ചുമത്തി കേസെടുത്തത്. പലതവണ താക്കീതുനൽകിയിട്ടും ഒരു മാറ്റവുമില്ലാതെ വൃത്തിഹീനമായ സാഹചര്യ തുടരുകയാണെന്ന് ആരോഗ്യവകുപ്പധികൃതർ പറഞ്ഞു.
ഇടുങ്ങിയ മുറിയിലെ താമസം, മാലിന്യം നീർച്ചാലിലേക്ക് ഒഴുക്കൽ, വൃത്തിഹീനമായ ശൗചാലയങ്ങൾ, മുറികളിൽ മാലിന്യം കൂട്ടിവയ്ക്കൽ ദുർഗന്ധം, പാചകവാതക സിലിണ്ടറുകൾ അലക്ഷ്യമായി സൂക്ഷിക്കൽ എന്നിവയെല്ലാം പരിശോധനയിൽ കണ്ടെത്തി.
പന്തളം നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ സുനിതാ വേണു, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സാബിറാ ബീവി, മെഡിക്കൽ ഓഫീസർ ഡോ. ഹരികുമാർ, നഗരസഭാ സെക്രട്ടറി ഇ.ബി. അനിത, ഹെൽത്ത് ഇൻസ്പെക്ടർ റസിയാ ബീഗം, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ വി.എസ്. സജിത്ത്, പോലീസുദ്യോഗസ്ഥർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു